Thursday, July 18, 2024

കളി വിചാരം ഒന്ന്

കളിവിചാരം (ഒന്ന്)

===============

(മാറ്റത്തിന്റെ തിരനോട്ടം)

*************************

കഥകളി രംഗത്ത് ഇക്കാലം നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ഒരു വസ്തുത ബോദ്ധ്യമാവും. ഇടക്കെന്നോ സംഭവിച്ച സ്തംഭനാവസ്ഥ സാവകാശം നീങ്ങിവരുന്നുണ്ട് എന്ന് തോന്നുന്നു. സമീപകാലത്ത് ഉണ്ടായ ആശ്വാസകരമായ ചില അരങ്ങനുഭവങ്ങളാണ് ഇങ്ങനെ ഒരു ബോദ്ധ്യത്തിന് നിദാനം.

കലാമണ്ഡലം കൃഷ്ണൻ നായർ, കുഞ്ചു നായർ, രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കോട്ടക്കൽ ശിവരാമൻ, ചന്ദ്രശേഖര വാര്യർ, കലാമണ്ഡലം വാസു പിഷാരടി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ഗോപി തുടങ്ങിയ പ്രഗത്ഭ വേഷക്കാരും കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, ഗംഗാധരൻ, എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, കലാമണ്ഡലം ഹൈദരാലി തുടങ്ങിയ പാട്ടുകാരും കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാൾ, ചന്ദ്രമന്നാടായാർ, അപ്പുക്കുട്ടി പൊതുവാൾ, അച്ചുണ്ണി പൊതുവാൾ,പാലൂർ അച്ചുതൻ നായർ, തുടങ്ങിയ മേളക്കാരും കലാമണ്ഡലം രാം മോഹൻ, ശിവരാമൻ തുടങ്ങിയ ചുട്ടി കലാകാരന്മാരും എല്ലാം ഒത്തുചേർന്നിരുന്ന സജീവവും സമൃദ്ധവുമായ കളിയരങ്ങുകൾ ഇവരിൽ മഹാഭൂരിപക്ഷത്തിന്റ വിയോഗത്തോടെ ഏതാണ്ട് ശുഷ്കമായി എന്നുതന്നെ പറയാം. ഇന്ത്യയിലെത്തന്നെ മഹത്തായ ഒരു കലാശാലയായ കേരള കലാമണ്ഡലം കേവലം ഒരു വിദ്യാലയവും തൊഴിൽ ശാലയും ആയി ചുവപ്പു നാടയിൽ കുരുങ്ങി. മറ്റു ഗവൺമെന്റ് - സ്വകാര്യ കഥകളി പാഠശാലകളുടെയും കളരികളുടെയും അവസ്ഥയും ആശ്വാസത്തിന് വക വരുന്നതായിരുന്നില്ല. 

കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപകമായി നടന്നിരുന്ന ശ്രദ്ധേയമായ കളിയരങ്ങുകൾ പിൽക്കാലം നാമമാത്രമായി ചുരുങ്ങി. പ്രേക്ഷക സദസ്സും അതിനൊത്ത് ശുഷ്കിച്ചു വന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദശാബ്ദങ്ങൾ ഈ പരിതോവസ്ഥയുടെ സാക്ഷ്യപത്രമായി ആസ്വാദകരിൽ മിക്കവർക്കും അനുഭവപ്പെട്ടതുമാണ്. പലരും 'കളിക്ക് പോക്ക്' നിർത്തി; അപൂർവവും അനിവാര്യവുമായ അവസരങ്ങളിലേക്ക് മാത്രമാക്കി തങ്ങളുടെ ആസ്വാദന മോഹങ്ങളെ ചുരുക്കി. ഏതാനും കഥകളി ക്ലബ്ബുകൾ തങ്ങൾക്ക് പ്രിയകരമായ കഥകളും കലാകാരന്മാരുമായി ഒരനുഷ്ഠാനമെന്നോണം കളിയരങ്ങുകളെ സജീവമാക്കി നിലനിർത്താനുള്ള ഭഗീരഥപ്രയത്നവുമായി നിലനിന്നപ്പോൾ അതിലധികം ക്ലബ്ബുകൾ നാമാവശേഷമായി. നാടൊട്ടുക്ക് കഥകളിഭ്രാന്തുമായി അലഞ്ഞു നടന്നവർ പലരും അരങ്ങൊഴിഞ്ഞു. ശേഷിച്ചവർ പൂർവ്വകാല സ്മൃതികൾ അയവിറക്കി വായനയിലേക്കും മറ്റ് വൈയക്തിക വ്യാപാരങ്ങളിലേക്കും ഉൾവലിഞ്ഞു. (സ്മാർട്ട് ഫോണുകളുടെ ആവിർഭാവവും സോഷ്യൽ മീഡിയയുടെ വ്യാപനവും നല്ലൊരളവ് 'ആശ്വാസ'മായി). 

അതെല്ലാം സംഘാടകരുടെയും ആസ്വാദകരുടെയും പ്രശ്നം. എന്നാൽ കലാകാരന്മാരുടെ പ്രശ്നം മറ്റൊന്നായിരുന്നു. ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടു നിന്ന സ്വദേശിയും വിദേശിയുമായ കളിയരങ്ങുകളിൽ നിറസാന്നിദ്ധ്യമായിരുന്ന പല കലാകാരന്മാരും അപൂർവ്വം ലഭിക്കുന്ന അരങ്ങുഭാഗ്യങ്ങളെ കാത്ത് കഴിയേണ്ടി വന്നു. . കഥകളി ക്ലാസ്സുകൾ വ്യാപകമായി. പലരും കലോത്സവ വേദികളിൽ കഥകളിയും കേരളനടനവും അവതരിപ്പിക്കാൻ സഹായികളായി 'വേഷം കെട്ടി'. സിനിമാ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ചുണ്ടപ്പൂ എത്തിച്ചു കൊടുത്ത് പോക്കറ്റ് മണി സ്വരൂപിച്ച കഥകളി വിദ്യാർത്ഥികളെ വരെ അക്കാലത്ത് കാണാമായിരുന്നു. സിനിമയിലും വിവാഹവേദികളിലും (വിപണിയിൽ അടക്കം) 'കൗതുകവസ്തു' ആയി മാറുന്ന കഥകളി വേഷത്തിന്റെ ദുര്യോഗം സഹൃദയരുടെ ഉള്ള് കലക്കി. ഇടക്കാലത്ത് ചായക്കച്ചവടം പോലുള്ള ഉപജീവന മാർഗ്ഗങ്ങളിലേക്ക് കഥകളി കലാകാരന്മാർ ശ്രദ്ധ തിരിക്കേണ്ടിവന്ന ദുരന്ത വൃത്താന്തത്തിനു വരെ നാം സാക്ഷികളായി. 

കഥകളിയിലെ വേഷേതര കലാകാരന്മാരുടെ അവസ്ഥയും സുഖകരമായിരുന്നില്ല. ഉത്സവവേദികൾ മേളക്കാർക്കും കലോത്സവവേദികൾ ചുട്ടി-പെട്ടി കലാകാരന്മാർക്കും ആശ്വാസമായി എന്ന് സമാധാനിക്കാം. പാട്ടുകാർ നൃത്തവേദികളിലും കച്ചേരികളിലും ഇടം കണ്ടെത്തി. (റോഡരികിൽ മൈക്കും പിടിച്ച് സിനിമാഗാനം ആലപിക്കുന്ന ഒരു കഥകളിപ്പാട്ടുകാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മനസ്സിൽ കിടപ്പുണ്ട്). കോപ്പ് നിർമ്മാണ കലാകാരന്മാരുടെ അവസ്ഥയും ഒട്ടും ആശാവഹമായിരുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. (വല്ലപ്പോഴും അന്വേഷിച്ചെത്തുന്ന യൂട്യൂബർമാർ അവരുടെ ശോച്യാവസ്ഥ പകർത്തി വിറ്റ് മര്യാദരാമന്മാരായത് മിച്ചം). ചുരുക്കത്തിൽ കഥകളി എന്ന കലാരൂപം തീർത്തും ക്ഷയിക്കുകയായിരുന്നു. 

ഇതൊന്നും ആരും ആസൂത്രണം ചെയ്തതല്ല. ആരും അഭിലഷിച്ചതുമല്ല. അങ്ങിനെയൊക്കെ വന്നു ഭവിച്ചു എന്ന് ആശ്വസിക്കയേ തരമുള്ളൂ. കോവിഡും നിപയും ഡെങ്കിപ്പനിയും പ്രളയവും പോലുള്ള സാമൂഹ്യ ദുരന്തങ്ങൾ മേല്പറഞ്ഞ ക്ഷയത്തിന് ആക്കം കൂട്ടി എന്നേ പറയാവൂ; കാരണം അതിനൊക്കെ മുൻപുതന്നെ പ്രസ്തുത ക്ഷയോന്മുഖത്വം കഥകളിയെ ബാധിച്ചിരുന്നു. ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് അസാദ്ധ്യമോ എന്നുവരെ വേവലാതിപ്പെടുന്നിടത്തേക്ക് കാര്യങ്ങൾ കുഴമറിഞ്ഞു. ക്ലാസ്സിക് കലാരൂപങ്ങളിൽ നിന്ന് നാടൻ കലാരൂപങ്ങളിലേക്കും സിനിമാറ്റിക് നൃത്തത്തിലേക്കും ആസ്വാദകർ ചുവടു മാറ്റി. സാമ്പത്തിക രംഗത്ത് ഇക്കാലയളവിൽ(ഏറിയാൽ രണ്ടു ദശാബ്ദം) വന്ന അതിശയകരമായ അഭിവൃദ്ധി ആർഭാടങ്ങൾക്കും ആർമാദങ്ങൾക്കും രാസവളമായി. കുട്ടിപ്പിറന്നാളും വിവാഹവും മുതൽ സർവീസിൽ നിന്നുള്ള വിരമിക്കൽ വരെ ഇല്ലാത്ത പ്രൗഢിയും പ്രതാപവും വിളമ്പുന്ന ആഘോഷാവസരങ്ങളായി. മരണങ്ങൾക്ക് വരെ അതിരുവിട്ട ഈ പൊങ്ങച്ച സംസ്കാരത്തിൽ അർത്ഥം നഷ്ടപ്പെട്ടു. ഗൂഗിളും ഫെയ്സ്ബുക്കു പോലുള്ള സാമൂഹ്യ മാദ്ധ്യമങ്ങളും തിരുമണ്ടന്മാരെ വരെ സർവ്വജ്ഞാനികളാക്കി. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും കൊണ്ട് ഭാഷയോടൊപ്പം സംസ്കാരവും ജീവിതം തന്നെയും വികലമാവുന്നത്, വിഫലമാവുന്നത് ആരും തിരിച്ചറിഞ്ഞില്ല, അറിഞ്ഞവരാവട്ടെ, അറിഞ്ഞില്ലെന്ന് നടിച്ചു. 

അതവിടെ നിൽക്കട്ടെ. ഒരു ബൃഹദ് ഗ്രന്ഥരചനക്കു വരെ വിഭവമുള്ള ആ വിഷയം ആനുഷംഗികമായി സൂചിപ്പിച്ചു എന്ന് മാത്രം. കഥകളിയിലേക്ക് തിരിച്ചു വരാം.

ഈ ഇടവേളയിലും കഥകളി എന്ന മഹത്തായ കലാരൂപത്തിന് വന്നുചേർന്ന ദുരവസ്ഥയിൽ പരിതപിക്കുകയും തങ്ങളാൽ ആവും വിധം ഈ വ്യാധിക്ക് പ്രതിവിധി അന്വേഷിക്കുകയും ചെയ്ത മഹാ മനസ്സുകളെ പ്രശംസിക്കാതെ വയ്യ. ശില്പശാലകളും സെമിനാറുകളും മറ്റുമായി കഥകളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും കലാകാരന്റെ ആവിഷ്കാര പ്രതിസന്ധി തരണം ചെയ്യാനുമുള്ള തീവ്രശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥികൾ പലരും പഠനങ്ങളും ഗവേഷണങ്ങളുമായി മുന്നോട്ടു പോയി. അപൂർവം ചിലർ തങ്ങളുടെ വരുതിയിൽ പെട്ട സാഹചര്യങ്ങളുമായി മല്ലിട്ട് നൂതന രംഗാവിഷ്കാര ശ്രമങ്ങൾ നടത്തി. ആത്മാഭിമാനവും കഥകളിയോടുള്ള അഭിനിവേശവും ആയിരുന്നു അവരുടെ മുടക്കുമുതൽ എന്നോർക്കണം. ഉപഹാരങ്ങളോ പ്രോത്സാഹനങ്ങളോ അവരെ തേടി എത്തിയില്ല. ജീവസന്ധാരണം വരെ ക്ലേശകരമായിരുന്നു, പലർക്കും.

കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ്, തൃശ്ശൂർ കഥകളി ക്ലബ്ബ്, ചാലക്കുടി ക്ലബ്, ഇരിങ്ങാലക്കുട ക്ലബ്, ഇടപ്പള്ളി ആസ്വാദക സംഘം തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പുനരുജ്ജീവന ശ്രമങ്ങളും ഏറെ പ്രസക്തമാണ്. ശുഷ്കമായ സദസ്സും സാമ്പത്തിക പ്രതിസന്ധികളും വകവെക്കാതെ അവർ കർമ്മനിരതരായി. ഇവരെയൊക്കെ ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. 

ഇതിനിടയ്ക്കാണ് നിഷ മേനോൻ ചെമ്പകശ്ശേരി 'യുവം' എന്ന പേരിൽ കഥകളി രംഗത്ത് ഒരു നൂതന സംരംഭം ആരംഭിക്കുന്നത്. 'യുവ'ത്തിന്റ ഉദ്ദ്യേശ്യ-ലക്ഷ്യങ്ങളെ സംബന്ധിച്ച അവരുടെ തന്നെ വിശദീകരണം ഇപ്രകാരമാണ് 

“യുവ”ത്തിന്‍റെ ഇരുപത്തി രണ്ടാം അരങ്ങ് ഒരു പരീക്ഷണാത്മക അരങ്ങായി രൂപപ്പെടുത്തി എടുക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നു. കാരണം, ഇക്കാലത്തും ആധുനിക സമൂഹം എന്ന് അവകാശപ്പെടുന്നവര്‍ തന്നെ കഥകളിയില്‍ പരീക്ഷണങ്ങളോട് വൈമുഖ്യം പുലര്‍ത്തുന്നവരാണ്. ഓരോ വേഷങ്ങളും അത് ചെയ്ത് ശീലിച്ചവര്‍, അല്ലെങ്കില്‍ അവയില്‍ വളരാന്‍ സാധ്യത ഉള്ളവര്‍, വിജയിക്കാനുള്ള കഴിവ് ഉള്ളവര്‍ മാത്രം അവ ചെയ്തുകൊണ്ട് മുന്നോട്ട് പോവുക എന്ന് കരുതുന്നവര്‍. വഴി മാറി ചിന്തിച്ചുകൊണ്ട് ആസ്വാദക മനസ്സുകളിലെ സ്ഥിരചിത്രങ്ങള്‍ മായ്ക്കാതിരിക്കുക എന്ന ഒരു അലിഖിത കീഴ് വഴക്കം കഥകളി ലോകത്ത് “സ്ഥായിയായി” ഉണ്ടല്ലോ. എന്നാല്‍ വഴി മാറി ചിന്തിച്ചിട്ടു തന്നെ കാര്യം എന്ന ഒരു വിപ്ലവാത്മക ചിന്തയാണ് ഇത്തരം അരങ്ങുകളിലെയ്ക്ക് നയിക്കുന്നത്. 

ഇനിയും പല കഥകളി അരങ്ങുകളും “യുവം” അണിയറയില്‍ ഒരുങ്ങുന്നു. അതിനായി പ്രോത്സാഹനങ്ങള്‍ നല്‍കികൊണ്ട് ഇതുപോലെ നല്ലൊരു അനുവാചക സംഘം ഞങ്ങളുടെ കൂടെയുണ്ട് എന്നത് തന്നെയാണ് വലിയ സന്തോഷം, ഊര്‍ജ്ജദായകം. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും ഒരുപാടൊരുപാട് സ്നേഹം, നന്ദി!🙏❤️"

തൃപ്പൂണിത്തുറയിൽ നളചരിതം സമ്പൂർണ്ണം ഒറ്റ ദിവസം അവതരിപ്പിച്ചതടക്കം 'യുവ'ത്തിന്റ പല പരീക്ഷണങ്ങളും മികച്ച രംഗാനുഭവമായി. ഇക്കഴിഞ്ഞ (2024 ജൂൺ 16-ന്) കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ അവതരിപ്പിക്കപ്പെട്ട നാല് കഥകൾ ('യുവ' ത്തിന്റെ 22-മത് അരങ്ങ്) ഏറെ ആസ്വാദകപ്രശംസ പിടിച്ചുപറ്റി. വേഷ-മേള-ചുട്ടി മേഖലയിലെ ശ്രദ്ധേയമായ യുവ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞവർ ഇക്കാര്യം നിഷേധിക്കില്ലെന്ന് തീർച്ച. കോട്ടയം കഥകളുടെ പരീക്ഷണാത്മക ശ്രമമാണ് അടുത്തതെന്ന് നിഷ ഫെയ്സ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുകയും ഉണ്ടായി.

യുവാക്കളായ മിക്ക കലാകാരന്മാർക്കും ആത്മവിശ്വാസവും അർപ്പണബോധവും വീണ്ടെടുക്കാൻ യുവം വേദിയൊരുക്കുന്നു എന്നത് അഭിമാനാർഹമാണ്, ആശാവഹമാണ്. കലാരംഗത്തും ആസ്വാദന പക്ഷത്തും ഏറെ സ്ത്രീ സാന്നിധ്യം ദർശിക്കാമെങ്കിൽ സംഘാടക പക്ഷത്ത് ആ സാന്നിധ്യം ഇല്ലെന്ന് തന്നെ പറയാം. അവിടെയാണ് നിഷയുടെ പ്രസക്തി. കഥകളി പ്രേമിയും അത്യുത്സാഹിയുമായ ഈ സ്നേഹിതയെ അറിയാത്തവരായി കഥകളി ലോകത്ത് ഇന്ന് ആരുമുണ്ടാവില്ല. ഇത്തരം ഒരു നിർണ്ണായക സാഹചര്യത്തിൽ ഇവരുടെ നിരന്തരവും നിഷ്കാമവുമായ പരിശ്രമങ്ങളെ ശ്ലാഘിക്കാതെ വയ്യ. വ്യക്തി ബന്ധങ്ങൾ മുതൽ അകന്ന സൗഹൃദങ്ങൾ വരെ ഈ യത്നത്തിൽ പ്രയോജനപ്പെടുത്തുന്നു, അവർ. കഥകളി ചരിത്രത്തിൽ തന്നെ ഇദംപ്രഥമമായ ഈ ദൗത്യം വരും കാലങ്ങളിൽ അതിന്റെ ഫലം കൊയ്യുകതന്നെ ചെയ്യുമെന്ന് നമുക്ക് ആശിക്കാം, അഭിമാനിക്കാം. ഈ നൂതന സംരംഭത്തിൽ കൈ കോർക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം കലാസ്വാദകർ സന്നദ്ധത പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 'യുവ'ത്തിന്റ നെടുംതൂണായ നിഷയ്ക്കും അതിന്റെ രംഗസമ്പത്തായ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ സ്നേഹം, അഭിവാദ്യം.

(യശശ്ശരീരരായ കഥകളി കലാകാരുടെ പേരുകൾ പലതും സ്ഥലപരിമിതി മാനിച്ച് ചേർക്കാൻ വിട്ടു പോയിട്ടുണ്ട്. സംഘാടക- നിരൂപക രംഗത്തെ പല പ്രഗത്ഭരെയും പേരെടുത്ത് പറയാത്തതും അക്കാരണം കൊണ്ടുതന്നെ. ലേഖനത്തിന്റെ ഉദ്ദേശ്യശുദ്ധി പരിഗണിച്ച് ക്ഷമിക്കുമല്ലോ)

സ്വസ്തി.

No comments:

Post a Comment