Thursday, December 9, 2021

അകലകാലം(കവിത)

 അകലകാലം

പകൽ തേഞ്ഞു തീരവേ അണയുന്ന സൗഹൃദ-
ക്കനലായി മറവിയിൽ മായും പ്രതീക്ഷകൾ
വിടചൊല്ലിയകലുന്ന കാലം;

അകലുവാൻ മാത്രമോർമ്മിച്ചു ഓർമ്മിപ്പിച്ചു-
മിഴയും മഹാമൗനകാലം;

ഒരു സാന്ത്വനത്തിൻ വിരൽ ചൂടുമേൽക്കാതെ
ചെറു പുഞ്ചിരിച്ചൂരു നുകരാതെ ഏകാന്ത തടവിൽ വിങ്ങും വ്രണിത കാലം;

അറിയാൻ, അടുക്കുവാൻ വെമ്പവേ താക്കീതിൻ അറിവായ്, വിലങ്ങായ് വെറുക്കുന്ന പ്രതിരോധമറയായ്
മുടന്തുന്ന കാലം;

മിഴികളിൽ കനിവിന്റെ ആർദ്രനിരില്ലാത്ത  മിഴിവറ്റ കാലം;

മരണവും മരവിപ്പു മാത്രം വിതക്കുന്ന സഹികെട്ട, ഗതികെട്ട കാലം;

ചിരകാലമോർമ്മയിൽ കരുതി ലാളിക്കുമുൾ-
ക്കനവുകൾ പിടിവിട്ടു ചോരുന്ന കാലം;

ഒരു നന്ദി വാക്കിൻ നിറം ചാർത്തി നൽകുവാൻ കരുതി വെച്ചോരാ ക്കടങ്ങൾ നഷ്ടത്തിന്റെ വഴിയിൽ കൊഴിഞ്ഞെന്ന മിഥ്യയിൽ കാൽക്കീഴിൽ ഇഴയുന്ന കാലം;

പരിചയം കാണിച്ചു നീട്ടുന്ന മോഹങ്ങൾ
അണുമുക്തമാക്കുവാൻ വിഷനീരു തേടി ാം മുറിയിലേക്കോടുന്ന കാലം;

ഇണയോടുപോലും മുഖം തിരിച്ചേകാന്ത തടവിൽ വിരൽത്തുമ്പിലിഴയുന്ന കാലം;

ഒരു ദീർഘ നിശ്വാസമാവാൻ കൊതിച്ചുള്ളിൽ ഉറയും വികാരങ്ങൾ തേങ്ങലായ് തൊണ്ടയിൽ തടയുന്ന വിഭ്രാന്തകാലം;

മരണക്കണക്കുകൾക്കപ്പുറം മറ്റൊന്നു-
മറിയുവാൻ, പറയുവാനില്ലാത്ത, വാക്കുകൾ വറുതിയിൽ മരിക്കുന്ന നെറികെട്ട കാലം;

മരണം മണക്കുന്ന ചുടുവാർത്ത ഉമ്മറ-
പ്പടിയിൽ പതിച്ചീ പ്രഭാതം മുടിക്കുന്ന ദുരിതകാലം

വിലകെട്ട വിപണി വാഗ്ദാനങ്ങൾ നിത്യവും പടികടന്നെത്തുന്നതും നോക്കി അകലേക്ക് മിഴിനട്ടിരിക്കുന്ന വിരസകാലം;

മറവിയിൽ മാഞ്ഞ മോഹങ്ങളെ നെഞ്ചോടു കൊതിയോടെ ചേർത്തു പുൽകീടുന്ന കാലമൊന്നകലെയുണ്ടെന്നും പ്രതീക്ഷിച്ചു നാൾക്കുനാൾ വെറുതെ മോഹിച്ചുപോം അകലകാലം.

കലപ്പ(കവിത)

 

കലപ്പ
(കവിത)
ഉഴുതു മറിക്കലാണ് നിയോഗം,
എനിക്കുമെഴുത്താണിയ്ക്കും

അമർന്ന ചവിട്ടേറ്റുറച്ചമണ്ണിനെ
ഇളക്കി മറിച്ചിട്ടത് ഉഴവിന്റെ ചരിത്രം.
(വിതച്ചതും കൊയ്തതും ഉണ്ടതും ഊട്ടിയതും നിങ്ങളാണ്.)

വരയിലാണെന്റെ വിരുതും വികൃതിയും;
വായിലല്ല, വയലിലാണ് വാസം.

വലഞ്ഞ മണ്ണിൽ വിള കുറഞ്ഞതിന്,
വയൽ പുറങ്ങളിൽ
കളയും കീടവും നിറഞ്ഞതിന്,
വിളകളിൽ വിഷം തീണ്ടിയതിന്
ഞാൻ ആളല്ല.
വലിക്കുന്നവന്റെ  വമ്പും
തെളിക്കുന്നവന്റെ കാമ്പുമാണ്
കൊഴുവിന്റെ വഴിയും
ഉഴവിന്റെയാഴവും
വിളവിന്റെ മാറ്റും.

ഇരന്നുവാങ്ങിയ കണ്ടങ്ങളിൽ
ഇരുൾകൃഷി നടത്തിയവർ
മുറജപവും മൂലക്കുരുവുമായി
മച്ചിൻറെ മൂലക്കിരിക്കേ
തട്ടുമ്പുറത്തെ 'വേണ്ടാതീനങ്ങൾ'ക്കിടയിൽ
ഞാനുണ്ട്.....
കമ്പും കാമ്പുമുള്ളവർ
മുടിങ്കോലും മൂർച്ചയുമായി വരുമ്പോൾ
ഒന്ന് തേച്ചാൽ തെളിയുന്ന തുരുമ്പേ
എൻറെ നാക്കിനുള്ളൂ.
---------------------------------------------------------