മഹാപ്രസ്ഥാനം
പതിയേ നടന്നീടുക........
പതിയേ നടന്നീടുകോമൽ സുതാൽമജാ
ഭയലേശമില്ലാതെയീ ചരൽപ്പാതയിൽ
വഴി മറന്നീടാതെ യിക്കൊടും ഗ്രീഷ്മത്തി-
ലുരുകിത്തളർന്നിടാ തിടറാതെ ജാഗ്രമായ്........... പതിയേ നടന്നീടുക........
പഴകിത്തഴമ്പായ് പരുത്ത കൈവെള്ളയിൽ
വിരൽ കോർത്തിടാതെ കൈവീശി സ്വാതന്ത്രനായ്
ജിതനായ് നടന്നീടുക നിൻ പിതാമഹ-
ന്നിതു മഹാപ്രസ്ഥാനകാലം......
ഇനി വാഴ്വു തുടരാനശക്തൻ
ഇനി വാഴ്വു തുടരാനശക്തനീ വാർദ്ധക്യ
വെറികളിൽമുരടിച്ചുപോയ് ഇന്ദ്രിയങ്ങൾ
തെരുവിലെ നിണപ്പുഴകളിരുളിൻറെ മറവിലെ
ച്ചതികളാത്മാഹുതികളപഥസഞ്ചാരങ്ങൾ
അറവുശാലകളാകുമീ കലാശാലകളു-
മധികാരവെറികളുടെ ചുടലനൃത്തങ്ങളും
നിഴൽ വീഴ്ത്തി ഇരുളാക്കിയീ വൃദ്ധനേത്രങ്ങൾ
കളനാദവും കിളിക്കൊഞ്ചലും കാറ്റിൻറെ
മൃദുമർമ്മരങ്ങളും മാഞ്ഞുപോയ് ദീനമാം
വനരോദനങ്ങളും വ്യഥയുമാക്രോശവും
ദുരിതകാലത്തിൻ വൃഥാവിലാപങ്ങളും
പുലരിയിലെ യന്ത്രവാൾ സീൽക്കാരനാദവും
ധരണിയുടെ പുണ്ണുമാന്തും യന്ത്രകാഹളവു
മടിയേറ്റു പുളയുന്ന നിലവിളികളും കൊണ്ടു
ബധിരമായ്പ്പോയെൻറെ ശ്രവണേന്ദ്രിയങ്ങളും
--1--
ദുരമൂത്ത വർണ്ണ വിദ്വേഷ വിഷ വർഷവും
വഴിയരികിലഴുകുന്ന മാംസപിണ്ഡങ്ങളും
അഴിമതികളും കുടിലതന്ത്രങ്ങളും തീർത്ത
ദുരിതഗന്ധങ്ങളാൽ സഹികെട്ടു നാസികയു
മനുസരണ വെടിയുന്നു, പണിമുടക്കുന്നൂ.
കവലകളിലാർത്തി തീർക്കാൻ
ചമച്ചിട്ടൊരീ
കടൽകടന്നെത്തുന്ന കപടസംസ്കാരവും
വിഷവിത്തുപേറുന്ന വിപണിയുദ്ധങ്ങളും
രസലേപനങ്ങളും വാഗ്ദാനഘോഷവും
രുചിമുകുളജാലത്തെ വികലമാക്കുന്നൂ....
കെടുകാലസൂര്യതാപാഘാതമേറ്റെൻറെ
തൊലിയുംവരണ്ടുപോയ്; ഊഷ്മള സ്പർശങ്ങ-
ളറിയുവാനാവാതെ വിഫലമാകുന്നൂ...... ഇനി വാഴ്വു തുടരാനശക്തൻ
ഒരുകാലമൂർജ്ജം പകർന്ന വചനങ്ങളും
വരികളും വരകളും വാഗ്വിലാസങ്ങളും
നടനവും നവരസമുതിർത്ത ഭാവങ്ങളും
ശ്രവണലേപംപോലെ ഹൃദയം കുളിർപ്പിച്ച
സ്വരരാഗ വർഷവും സുരവാദ്യഘോഷവും
ഗതകാല സുകൃതങ്ങൾ ഇനി വരാ സുഭഗങ്ങൾ
അവയെൻറെ ഭാഗധേയങ്ങൾ സുതാത്മജാ..........
അവ നിൻ കുരുന്നു ബാല്യത്തിൻറെ താളുകളി
ലെഴുതിടാം വിറയാർന്നൊരോർമ്മയാലിന്നു ഞാൻ
വരികൾക്കിടയ്ക്കു വായിച്ചർത്ഥമുൾക്കൊണ്ടു
വിലയിരുത്തീടുക; കാണാതെ ഞാൻ പോയ
ഗഹനതത്വങ്ങളുൾക്കൊള്ളുക; നിൻറെ പിൻ-
തലമുറയ്ക്കായ് മൂർച്ഛ ചേർത്തു കൈമാറുക
അതു നിൻറെയാസന്ന ദൗത്യം - ഇതെൻറെയും
--2—
ഇരുളാണു ചുറ്റുമീ പാതയോരങ്ങളിൽ
നിഴലുകൾ പതിയിരിക്കുന്നൂ......
ഗതകാല പൊറുതികൾ നമുക്കു സമ്മാനിച്ച
ദുരിതഭാരം കനക്കുന്നൂ......
ഇടറുന്നു ചുവടുകൾ വിറകൊൾവു ദേഹവും
മറവിയും വന്നു പിണയുന്നൂ.......
വഴിവിളക്കില്ലൂന്നു വടിയില്ല തുണയില്ല
തണലറ്റ പാത പൊള്ളുന്നൂ.......
തുളവീണ തകരപാത്രം കണക്കിന്നുഞാ-
നുരുളുന്നലക്ഷ്യമായെങ്ങോ.......
വിരലിൽ പിടിച്ചൊട്ടു വഴിനടത്തീടുകി-
പ്പഥികനെ പിന്മുറക്കാരാ......നിൻ
മൃദുലപാദങ്ങൾ പിൻതുടരട്ടെ ഞാൻ എൻറെ
അഴലും പരാതിയും പരിദേവനങ്ങളും
അറിവിന്നഹന്തയുമറംവന്ന ചിന്തയും
പിറകോട്ടെറിഞ്ഞുടച്ചീടാം വിരാഗിയായ്
തൊഴുകൈകളോടെത്തിരിഞ്ഞു നോക്കീടാതെ
പതിയേ നടന്നിടാം ഇനി മഹാപ്രസ്ഥാന
കുതുകമേ ബാക്കിയീ വാഴ്വിൽ.
മൃതഭൂമിയാമിക്കുരുക്ഷേത്രമണ്ണിൽഞാൻ
ഗതികെട്ടൊരാത്മാവശാന്തൻ
തുണയറ്റ ബന്ധുജന ശാപശരവർഷത്തെ
യഭിമുഖം ചെയ്യാനശക്തൻ
ഇനിയില്ലെതിർപ്പുകൾ, സമരപിടിവാശികൾ
ഇനിയില്ല ദിഗ്വിജയ മോഹങ്ങളാർത്തികൾ
അഴിയുന്നു പോർച്ചട്ട, വഴുതുന്നു
ഖഡ്ഗവും
കൊഴിയുന്നു പല്ലും നഖങ്ങളും ധാർഷ്യവും
--3--
അകലുന്നു സൗഹൃദങ്ങൾ ആത്മബന്ധങ്ങ-
ളണിയറയിൽ മറയുന്നു പരിവാരവൃന്ദവും
വിധിപോലെ വീഴുന്നു സഹജരും പത്നിയും
ഇനിയീ അരങ്ങിലെന്നേകാംഗ ഗോഷ്ടികൾ
സഹനടന്മാരില്ല, സംഭാഷണങ്ങളി
ല്ലനുബന്ധ താളമില്ലില്ല ദ്രഷ്ടാക്കളും
അധികരംഗങ്ങളില്ലിതു സമാപിയ്ക്കയാ-
യൊടുവിൽ തിരശ്ശീല താഴുന്നതിൻ മുൻപു
ഭാരതവാക്യം ചൊല്ലിയണിയറയിലെത്തിയീ
ച്ചമയങ്ങളൂരണം, ചായം തുടയ്ക്കണം
അഴുകി ജീർണ്ണിച്ചോരീ മുഖപടം മാറ്റണം
മിഴിനീരിലൊട്ടു മുങ്ങിശ്ശുദ്ധമാകണം
ഇനി മഹാപ്രസ്ഥാനകാലം.........
ഒരപേക്ഷമാത്രം......
ഒരപേക്ഷമാത്രമീ ഗതകാല യാത്രയിൽ
പരിഭവം പറയാതെ പരുഷവാക്കോതാതെ
തഴുകിത്തലോടിയെൻ മുറിവിലൂതിത്തന്നു
ദുരിതഭാരങ്ങളിൽ നിഴലായി നിലകൊണ്ട
പൊരുളൊന്നു കൂടെയുണ്ട്...........................
ഒരപേക്ഷമാത്രമീ ഗതകാല യാത്രയിൽ
പരിഭവം പറയാതെ പരുഷവാക്കോതാതെ
തഴുകിത്തലോടിയെൻ മുറിവിലൂതിത്തന്നു
ദുരിതഭാരങ്ങളിൽ നിഴലായി നിലകൊണ്ട
പൊരുളൊന്നു കൂടെയുണ്ടതിനെ ത്യജിക്കുവാൻ
പറയായ്ക ധർമ്മദേവാ.........എനിയ്ക്കതൊര-
നർഹ സൗഭാഗ്യമെൻ ചിരകാലസുകൃതം.
Xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
--4--