Thursday, July 18, 2024

കളിവിചാരം നാല്

 കളിവിചാരം നാല്

===============

(ഒരു കസേരക്കളിയുടെ കഥ)

******************************

അച്ചടക്കം, അനുസരണശീലം, വിധേയത്വം, സമയനിഷ്ഠ തുടങ്ങിയ ദുശ്ശീലങ്ങൾ മനുഷ്യജീവിതത്തിൽ അനിവാര്യമായിത്തീർന്നത് വ്യവസായയുഗത്തിന്റെ ആവിർഭാവത്തോടെയാണ്. അതുവരെ ആരേയും പ്രത്യേകിച്ച് ഒന്നും ബോദ്ധ്യപ്പെടുത്താൻ ബാദ്ധ്യതയില്ലാതിരുന്ന മനുഷ്യൻ ഫാക്ടറി തൊഴിലാളിയായി ചുരുങ്ങി. വ്യവസായവൽക്കരണം സാർവ്വത്രികമായി സ്വീകരിക്കപ്പെട്ടതോടെ അനുബന്ധമായി ഓഫീസുകളും ഔദ്യോഗിക പദവികളും അധികാരശ്രേണീവൽക്കരണവും നിലവിൽ വന്നു. പിൽക്കാലം വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ മേഖലകളിലേക്കും സാമൂഹ്യ-രാഷ്ട്രീയ- സാമുദായിക സംഘടനകളിലേക്കും വരെ മേല്പറഞ്ഞ വ്യവസ്ഥകൾ വ്യാപിച്ചു. കലാസ്ഥാപനങ്ങളായ ശാന്തിനികേതൻ, കലാക്ഷേത്ര, സാഹിത്യ- സംഗീത- നാടക- ലളിതകലാ അക്കാദമികൾ, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കേരള കലാമണ്ഡലം തുടങ്ങി സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഇടങ്ങളിൽ വരെ ഈ അധികാരശ്രേണീവൽക്കരണം (hierarchy) 

ഒരു തീരാവ്യാധിയായി തുടരുന്നു. വ്യക്തികളുടെ ആർജ്ജവം, സത്യസന്ധത, ഗവേഷണകൗതുകം, ആത്മാർത്ഥത, അർപ്പണബോധം തുടങ്ങി സർഗ്ഗാത്മകമായ സർവ്വ യോഗ്യതകൾക്കും മീതെ ഈ അധികാര ദുർമേദസ്സ് ഡമോക്ലിസിന്റെ വാൾ കണക്ക് ഭീഷണിയായി തൂങ്ങിയാടുന്നു, ഇന്നും. 

ഇത്രയും പറഞ്ഞത്, വിദ്യാഭ്യാസ-കലാ സ്ഥാപനങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഇത്തരം ദുരവസ്ഥകൾ സൃഷ്ടിക്കുന്ന അസൗകര്യങ്ങളും അസഹിഷ്ണുതകളും 

നമ്മുടെ വിദ്യാ-കലാ അഭ്യാസത്തെ എത്രത്തോളം ശിഥിലമാക്കുന്നു എന്നതിന്റെ നിദാനമായിട്ടാണ്.

കഥകളിമേളാചാര്യൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾക്ക് കേരള കലാമണ്ഡലത്തിൽനിന്ന് സസ്പെൻഷൻ കിട്ടിയ രസകരമായ ഒരു കഥ മേല്പറഞ്ഞ നിഗമനത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിവായിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.

കഥകളിമേളാചാര്യനെന്ന പദവിയിൽ തെക്കും വടക്കും കളിയരങ്ങുകളിൽ പ്രശസ്തനായി, ആസ്വാദകരാലും ശിഷ്യപ്രമുഖരാലും സർവ്വാദരണീയനായി കഴിയുന്നതിനിടക്കാണ് അദ്ദേഹം കേരളകലാമണ്ഡലത്തിൽ നിന്ന് സസ്പെൻഷൻ കൈപ്പറ്റേണ്ടിവന്ന ദുര്യോഗം സംഭവിക്കുന്നത്.

".............. സസ്പെൻഷനുള്ള കാരണം വിചിത്രമായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷം മറ്റാശാന്മാരൊക്കെ ഉറങ്ങാൻ കിടന്നു. പകലുറക്കം ശീലമില്ലാത്ത പൊതുവാൾ അവിടെക്കണ്ട ഒരു ചാരുകസേരയിൽ കിടന്നുകൊണ്ട് ഒരു പുസ്തകം വായിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ സൂപ്രണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി വന്നു. അദ്ദേഹത്തെ കണ്ടതോടെ പൊതുവാൾ എഴുന്നേറ്റു. സൂപ്രണ്ട് കനപ്പിച്ച മുഖഭാവത്തോടെ വീണ്ടും തന്റെ മുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ശിപായി ഒരു മെമ്മോ പൊതുവാളിന് കൊണ്ടുകൊടുത്തു. 

മഹാകവി വള്ളത്തോൾ ഉപയോഗിക്കുന്ന ചാരുകസേരയിൽ കയറിക്കിടക്കുന്നത് ധിക്കാരവും അച്ചടക്ക രാഹിത്യവുമാണ്. ഈ തെറ്റിന് നാലണ പിഴയിട്ടിരിക്കുന്നു.

പൊതുവാൾ ഉടൻതന്നെ നാലണ പിഴയടച്ചുപക്ഷെ, ഈ സംഭവം പൊതുവാളിനെ വല്ലാതെ അസ്വസ്ഥനാക്കി. എവിടെയെങ്കിലും സ്വസ്ഥമായി കിടന്ന് വായിക്കണമെന്ന് തോന്നി; വരാന്തയിൽ ചാരുകസേര കണ്ടപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ കയറിക്കിടന്നു. അത് മഹാകവി ഉപയോഗിക്കുന്ന കസേരയാണെന്നും മറ്റും കഷ്ടകാലത്തിന് അപ്പോൾ തോന്നിയില്ല. അത് തെറ്റാണെങ്കിൽ സൂപ്രണ്ട് അതോർമ്മിപ്പിച്ചാൽ മതിയായിരുന്നു. തെറ്റ് ബോദ്ധ്യപ്പെട്ടേനെ. എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, സൂപ്രണ്ട് ചെയ്തതെന്താണ്? ചോദ്യമോ ഉത്തരമോ കൂടാതെ നാലണ പിഴയിട്ട് തന്നെ ഒരു കുറ്റവാളിയാക്കി ചിത്രീകരിച്ചിരിക്കുന്നു. താനെന്താ അത്രക്ക് നികൃഷ്ടനാണോ? ആ കസേരക്ക് ശാശ്വതമായ മാലിന്യം വരുത്തത്തക്കവിധം പകർച്ചവ്യാധികളൊന്നും തനിക്കില്ലല്ലോ? മഹാകവിയെപ്പോലുള്ള മഹത്വമില്ലെങ്കിലും കഥകളിലോകമൊന്നടങ്കം അംഗീകരിച്ചിരിക്കുന്ന ഒരു കലാകാരനല്ലേ, താൻ...? ബസ്സിൽ കയറി സീറ്റിലിരുന്നാൽ കണ്ടക്ടർ വന്ന് ടിക്കറ്റെഴുതിത്തരുമ്പോലെ സൂപ്രണ്ട് നാലണയുടെ ടിക്കറ്റെഴുതിത്തന്നിരിക്കുന്നു.... സിനിമാക്കോട്ടയിൽ ഇന്ന സീറ്റിലിരിക്കാൻ ഇത്ര ചാർജ്ജ് എന്നതുപോലെ കലാമണ്ഡലത്തിൽ മഹാകവിയുടെ സീറ്റിലിരിക്കാൻ സൂപ്രണ്ട് നാലണ ചാർജ്ജ് നിശ്ചയിച്ചിരിക്കുന്നു....

മഹാകവിയുടെ കസേരക്ക് നാലണ വില നിശ്ചയിച്ച സൂപ്രണ്ടിന്റെ നടപടിയെ എതിർക്കണം. പൊതുവാളിന്റെ ഉള്ളിന്റെയുള്ളിലെവിടെയോ മയങ്ങിക്കിടന്നിരുന്ന നിഷേധത്തിന്റെ സർപ്പം ഉണർന്നെഴുന്നേറ്റ് പത്തിവിടർത്തിയാടാൻ തുടങ്ങിയത് ഇതുമുതൽക്കാണ്. 

പിറ്റേ ദിവസം അതേസമയത്തുതന്നെ പൊതുവാൾ ഒരു പുസ്തകവുമെടുത്ത് ചാരുകസേരയിൽ കിടന്നു. നാലണയുടെ ഒരു നാണയം കസേരയുടെ കയ്യിൽ വെച്ചു. സൂപ്രണ്ട് പുറത്തിറങ്ങിയപ്പോൾ ആ ഇരുന്ന ഇരുപ്പിൽത്തന്നെ നാലണയുടെ നാണ്യം സൂപ്രണ്ടിന്റെ നേർക്കു നീട്ടി. സൂപ്രണ്ട് കലിതുള്ളി മുറിയിലേക്ക് കയറിപ്പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ പൊതുവാളിന് ഒരു മെമ്മോ കിട്ടി- ധിക്കാരപരമായ പെരുമാറ്റം, അച്ചടക്കലംഘനം, മേലധികാരത്തെ ചോദ്യം ചെയ്യൽ മുതലായ കുറ്റകൃത്യങ്ങൾ ചെയ്തതുകൊണ്ട് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ (കൃഷ്ണൻകുട്ടിപ്പൊതുവാളെ) കലാമണ്ഡലത്തിൽനിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നു.................."

["ശൗര്യഗുണം" എന്ന ശീർഷകത്തിൽ കെ പി ബാബുദാസ് എഴുതി കലാമണ്ഡലം കല്പിത സർവ്വകലാശാല പ്രസിദ്ധീകരിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജീവചരിത്രത്തിലെ 'ഒരു കസേരകളി' എന്ന പതിമൂന്നാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്ന സംഭവകഥയാണ് ഉദ്ധരണിയിൽ]

ഇക്കഴിഞ്ഞ ജൂൺ 16-ന് ദിവംഗതനായ ശ്രീ ബാബുദാസിന്റെ സ്മരണയ്ക്ക്; സ്വസ്തി.

No comments:

Post a Comment