Thursday, July 18, 2024

കളിവിചാരം മൂന്ന്

 കളിവിചാരം മൂന്ന്

==============

(കളിയൊരുക്കം)

*****************

കഥകളിയുടെ ആഹാര്യശോഭയാണ് ഏതൊരു ആസ്വാദക മനസ്സിനെയും ഈ കലാരൂപത്തിലേക്ക് ആകർഷിക്കുന്ന പ്രഥമ ഘടകം എന്ന് തോന്നുന്നു. കുട്ടിക്കാലത്ത് വീടിനടുത്തുള്ള കട്ടുപ്പാറയിലെ പാലനാട് മനയ്ക്കൽ (തറവാട്) വച്ച് നടന്നിരുന്ന കഥകളി അവതരണം ആദ്യമായി കണ്ട ഓർമ്മ ഇന്നും മനസ്സിലുണ്ട്. പ്രൈമറി വിദ്യാഭ്യാസകാലം. പുറപ്പാട് അവതരിപ്പിച്ച അരങ്ങേറ്റക്കാരുടെ വേഷഭംഗിയാണ് അന്ന് ആകെക്കൂടി ശ്രദ്ധിച്ചത്. "ഈ കുട്ടികൾക്ക് ഈ വേഷത്തിൽ സ്കൂളിൽ വന്നാലെന്താ" എന്ന തികച്ചും യുക്തിരഹിതമായ വിചാരമാണ് ആദ്യം മനസ്സിലുദിച്ചത്. അതുകൊണ്ടുതന്നെ അത് ആരോടും പറയാതെ സൂക്ഷിച്ചു. എന്നാൽ കഥകളി ആസ്വാദനത്തിൽ പലരുടെയും അനുഭവം വ്യത്യസ്തമായിരിക്കില്ല എന്ന് ഇന്ന് തോന്നുന്നു. അത്രക്ക് മനോഹരമാണ് കഥകളിയിലെ ആഹാര്യം. ഇത്രയും ആകർഷകമായ ഒരാഹാര്യം ലോകത്ത് മറ്റേതെങ്കിലും കലാരൂപത്തിന് സ്വന്തമെന്നു അവകാശപ്പെടാനാവും എന്ന് തോന്നുന്നില്ല. അത്രയ്ക്കുണ്ട് അതിന്റെ മാസ്മരികത എന്ന് സാരം.

ആഹാര്യം എന്നത് ചതുർവിധാഭിനയങ്ങളിൽ (ആംഗികം, വാചികം, ആഹാര്യം, സാത്വികം) അനിവാര്യമായ ഒന്നാണ്. മുഖത്തെഴുത്ത്, ചുട്ടി, കോപ്പ്, ആടയാഭരണങ്ങൾ എന്നിവയെ ചേർത്ത് പറയുന്ന പേര്. വേഷത്തിന്റെ ഒരുക്കം നടക്കുന്ന അണിയറ (അണിഞ്ഞൊരുങ്ങുന്നതിനുള്ള അറയാവണം - നാടകത്തിൽ ഗ്രീൻ റൂം), മറ്റു കലാരൂപങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായി തുറന്ന ഇടമാണ്. ആർക്കും അവിടെ പ്രവേശനമുണ്ട്. ഏറെ നേരം നോക്കിയിരുന്നു പോകുന്ന ഒരു കലാരംഗം (സ്റ്റൂഡിയോ) തന്നെയാണത്. കേവലം ഒരു 'ഒരുക്കിടം' എന്നതിലപ്പുറം കഥകളി കലാകാരന്മാർ കളരിക്കു സമം ആദരിക്കുന്ന ഒരിടം കൂടിയാണത്. ആദ്യത്തെ കളി വിളക്ക് അണിയറയിലാണ് തെളിയുന്നത്. അരങ്ങിലാവശ്യമായ പല രംഗപാഠങ്ങളുടെയും അഭ്യസനം അവിടെ നടക്കുന്നു. കലാകാരൻ പാലിക്കേണ്ട പല നിഷ്കർഷകളുടെയും പ്രയോഗക്കളരി കൂടിയാണ് അണിയറ. 'നസ്യം' മുതൽ മുതിർന്ന കലാകാരന്മാരുടെ അനുകരണീയവും അല്ലാത്തതുമായ ശീല-സമ്പ്രദായങ്ങൾ വരെ അണിയറരഹസ്യങ്ങളാണ്. അരങ്ങ് അമിത പ്രകടനങ്ങളുടെ പൊതു ഇടം ആണെങ്കിൽ അണിയറ ഒരുക്കവും ഒതുക്കവും ആണ്. ഗുരുക്കന്മാരിൽ നിന്ന് പ്രീതിയും വാത്സല്യവും ശിഷ്യരിലേയ്ക്ക് വഴിഞ്ഞൊഴുകാനും ഒപ്പം ശകാരവർഷത്തിൽ ശിഷ്യർ കുതിർന്നമരാനും ഇവിടെ സൗകര്യമുണ്ട്. അരങ്ങിലെ കൃഷ്ണനും സീതയും അണിയറയിൽ ചിലപ്പോൾ ദുശ്ശാസനനും നക്രതുണ്ഡിയുമാവും. മറ്റു ചിലപ്പോൾ തിരിച്ചും. എന്തൊക്കെയായാലും അണിയറ സവിശേഷമായ ഒരു ഇടം തന്നെ.

ഇതൊക്കെയാണെങ്കിലും കഥകളിയിലെ അണിയറ കലാകാരന്മാർ (ചുട്ടി-പെട്ടി-കോപ്പ് വിഭാഗം) താരതമ്യേന അംഗീകാരവും വരുമാനവും കുറഞ്ഞവരാണ്. അവരുടെ കലാപ്രകടനം വേഷത്തിന്റെ കലാപ്രകടനത്തിൽ ലയിച്ചു ചേരുന്ന ഒന്നാണ് എന്നതാവാം ഈ വിപര്യയത്തിന് ഹേതു. ജീവനുള്ള, ചലിക്കുന്ന പ്രതലത്തിൽ ചിത്രമെഴുതുന്നവരാണു ചുട്ടി കലാകാരന്മാർ. മണിക്കൂറുകളോളം കുനിഞ്ഞിരുന്ന് അതി സൂക്ഷ്മശ്രദ്ധയോടെ ചെയ്തു തീർക്കേണ്ട ഒരനുഷ്ഠാനമാണ് ചുട്ടി. തലേ ദിവസത്തെ കളിയുടെ ആലസ്യം വേഷക്കാരൻ ഉറങ്ങിത്തീർക്കുന്നത് ചുട്ടി സമയത്താണ്. കൂർക്കം വലി അടക്കം വേഷക്കാരന്റെ പല ദൗർബ്ബല്യങ്ങളും സഹിക്കാനും ക്ഷമിക്കാനും ചുട്ടിക്കാരൻ ബാദ്ധ്യസ്ഥനാണ്.  

അരങ്ങിന്റെ വിയർപ്പും വിഴുപ്പും അലക്കി വെളുപ്പിക്കുന്ന വിശുദ്ധ കർമ്മമാണ് പെട്ടിക്കാർക്ക് വിധിച്ചിട്ടുള്ളത്. പാഞ്ചാലിയുടെ കണ്ണീരായാലും ദുശ്ശാസനന്റെ നിണമായാലും പെട്ടിക്കാരന് പണിയാണ്. ഉടുത്തുകെട്ടും മെയ്യാഭരണങ്ങളും തിരശ്ശീലയും ആവർത്തിച്ചുള്ള ദീർഘകാല ഉപയോഗസാമഗ്രികളാണ് എന്ന സാമാന്യ വിചാരം പോലും പല വേഷക്കാരിലും ഉണ്ടാവാറില്ല. അതൊക്കെ അമിതമായി മുഷിയാതെയും നാശമാവാതെയും സൂക്ഷിക്കേണ്ട ചുമതലയുണ്ട് ഓരോ വേഷക്കാരനും. 'ആരോട് പറയാൻ' എന്ന നിസ്സംഗഭാവം അണിയറപ്രഭാവനായ

ഒരു വന്ദ്യവയോധികന്റെ മുഖത്ത് പല തവണ ദർശനീയമായ പരിചിത സമസ്യയാണ്. കൂട്ടത്തിൽ മികച്ചത് തനിക്കാക്കുന്നതിലുള്ള വീറും വാശിയും അരങ്ങത്ത് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആരോ നസ്യം പറഞ്ഞത് സാർത്ഥകമായ സന്ദർഭങ്ങളും വിരളമല്ല. ചുരുക്കത്തിൽ അണിയറ ഒരു സവിശേഷ ലോകം തന്നെ.

അരങ്ങിനും അണിയറക്കും കളരിക്കും പുറത്ത് അകലെയെങ്ങോ ആണ് കോപ്പറയും കോപ്പ്പണിപ്പുരയും. അതിസൂക്ഷ്മ ശ്രദ്ധയും ശില്പജ്ഞാനവും നിർമ്മാണ വൈദഗ്ദ്ധ്യവും ആവശ്യമായ യജ്ഞമാണ് കോപ്പ് നിർമ്മാണം. കേശഭാരം, കുറ്റിച്ചാമരം, കൃഷ്ണമുടി, മകുടം തുടങ്ങിയ ശിരോകവചങ്ങൾ, കഴുത്താരം, കൊരലാരം, കടകം, വള, തോൾപ്പുട്ട്, ഏലസ്സ്, പടിയരഞ്ഞാണം തുടങ്ങി താടിയും പുഷ്പഹാരങ്ങളും അമ്പ് , വില്ല്, ഗദ, വെണ്മഴു, ആലവട്ടം, മേലാപ്പ്, തിരശ്ശീല അടക്കം എണ്ണിയാലൊടുങ്ങാത്ത രംഗസാമഗ്രികളുടെ നിർമ്മാണത്തിൽ പാലിക്കേണ്ട നിഷ്കർഷകൾ അറിവിന്റെ ഒരു മഹാനിധി തന്നെ. എല്ലാം വേണ്ടതിൻവണ്ണം ഒത്തു ചേരുമ്പോൾ മാത്രമാണ് വേഷസൗകുമാര്യം അതിന്റെ ഉച്ചകോടിയിൽ അരങ്ങിൽ പരിലസിക്കുന്നത്. എന്നാൽ വേഷക്കാരൻ തദനുസൃതമായ ആഖ്യാനവൈഭവം പ്രകടിപ്പിക്കാൻ പ്രാപ്തനല്ലെന്നു വരികിൽ മേല്പറഞ്ഞ കഠിന യത്നം വൃഥാവിലാവും. അരങ്ങിലോ അണിയറയിലോ ഇക്കൂട്ടരുടെ (കോപ്പ് പണിക്കാരുടെ) ഭൗതിക സാന്നിധ്യം പതിവില്ലാത്തതിനാൽ കഥകളി പരിസരം ഇവരെ സൗകര്യപൂർവം വിട്ടുകളയാറാണ് പതിവ്. കാലങ്ങളായി, തലമുറകളായി ഈ അവഗണന അവർ ശീലിച്ചും പോയി. വല്ലപ്പോഴും കൗതുകത്തിന്റെ പേരിൽ വല്ല സായിപ്പന്മാരോ യൂട്യൂബർമാരോ പടമെടുപ്പിന് വരുന്നത് മാത്രമാണ് അവരുടെ ബാഹ്യലോക ബന്ധം. കഥകളി ചർച്ചകളിലോ നിരൂപണപ്രഭാഷണങ്ങളിലോ സംവാദങ്ങളിലോ ഒരിക്കലും ഇടം ലഭിക്കാത്ത പ്രവൃത്തി വൈഭവമാണത്. 

പാർശ്വവൽകൃതമായ ഒട്ടനവധി ജീവിതചിത്രങ്ങളുടെ കൂട്ടത്തിൽ ഇതും കിടക്കട്ടെ. 

സ്വസ്തി.

No comments:

Post a Comment