വനരോദനം
എവിടന്നു വന്നീ രുധിരപ്പാടുകൾ ?
എഴുത്തുമേശക്കാൽചുവട്ടിലുണ്ടൊന്ന്
അകത്തെ തീൻമേശപ്പുറത്തുമുണ്ടൊന്ന്
ഉറങ്ങും തൊട്ടിലിൻ ചുവട്ടിലുണ്ടൊന്ന്
അടഞ്ഞ മച്ചിൻറെ കതകിലുണ്ടൊന്ന്
ചിതറിച്ചിന്നിയ രുധിരപ്പാടുകൾ.
പുലർച്ചെ പത്രത്തിൻ തിളങ്ങുമക്ഷര
ക്കറുപ്പിലും ചോര പൊടിഞ്ഞു കാണുന്നു
ബലിമൃഗത്തിൻറെ ഞരക്കത്തോടൊപ്പം
തിളച്ചരക്തത്തിൻ ചുവ പരക്കുന്നു.
നടവഴികളിൽ തൊഴിലിടങ്ങളിൽ
ചുവന്ന ചോരച്ചാലരിച്ച് നീങ്ങുന്നു.
കിനാവിലുമുണർവ്വിലും നിരന്തരം
പിടിതരാതിതു പടർന്നുകേറുന്നു.
ഭയവുമാധിയും വളരുന്നു ദിന
സരികളൊന്നൊന്നായിടഞ്ഞു തെറ്റുന്നു;
പറഞ്ഞു പങ്കിടാനരുതാത്തതെന്തോ
ഉറഞ്ഞു തുള്ളുന്നുണ്ടകത്തു തീക്ഷ്ണമായ്
പിറകിലെത്രയോ കാതമകലെയെൻ
മറുതല മെല്ലെ ഇഴഞ്ഞു നീങ്ങുമ്പോൾ
വെറുതെയാകുന്നു വിജയഗാഥകൾ
മുറിഞ്ഞുപോകുന്നു വചസ്സുമോജസ്സും
പെരിയോരാരവമുയരുന്നു സ്ഥല-
ജലവിഭ്രാന്തിപെരുകുന്നു പിന്നിൽ
മതിഭ്രമം വന്നു നില മറന്നവർ
അവർക്കു കൈയൂക്കും തെറിയും ഭൂഷണം!
ഒരു പിടിപ്പുല്ലു കവർന്നൊരാടിനെ
രുധിരഖഡ്ഗത്താലരിഞ്ഞുവീഴ്ത്തുന്നു
വിജയഭേരിയിൽ മതിമറന്നിവർ
വികൃതഭീഭൽസ രസം രുചിക്കുന്നു
ബധിരകർണ്ണങ്ങളുദരനോവിൻറെ
മൃദുവിലാപങ്ങളറിയുമെങ്ങനെ?
ഇരന്ന ഭിക്ഷയ്ക്കും കവർന്ന ചോറിനും
ഇരകളൊന്നൊന്നായ് ബലികളാവുന്നു.
ഒരു തലോടലിൻ മൃദുസ്പർശമില്ല
ഒരു സാന്ത്വനത്തതിന്നലിവുണർന്നില്ല
കരളുടഞ്ഞുപോമലമുറയിന്നാ
ശിലകളെപ്പോലുമലിയിച്ചീടുന്നു.
കഴുകിമാറ്റില്ല
രുധിരപ്പാടുകൾ
കറകളായവ കിടക്കട്ടെ, എണ്ണി
കണക്കുതീർക്കുവാനൊരുനാൾ കാടിൻറെ
യരുമകൾ പടയൊരുങ്ങും നാൾ
വരെ.
27-02-2018
No comments:
Post a Comment